Saturday 29 May 2010

അലകള്‍ക്ക്..



 ഈ ഗാനങ്ങള്‍ ‍കാത്തു സൂക്ഷിക്കുന്നതിനെ ചൊല്ലി നമ്മള്‍ ‍വ്യാകുലപ്പെടേണ്ട. ഒരു വാദ്യോപകരണം തകരുന്നെങ്കില്‍ സാരമില്ല. വന്നണഞ്ഞ ഇവിടം സംഗീതമയം! തന്ത്രികളുടേയും, ഓടക്കുഴലിന്റേയും വീചികള്‍ ‍അന്തരീക്ഷത്തിലേക്കുയരുന്നു. ലോകത്തിലെ കിന്നരമൊക്കെയും കത്തിപ്പോകുകിലെന്ത്....? നിഗൂഡമായി, വാദ്യങ്ങള്‍ ‍അപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കും.


മലയാളത്തിലെ പ്രശസ്തരുടെ കവിതകള്‍ ഗസല്‍ രൂപത്തില്‍ നിങ്ങള്ക്ക് മുന്‍പില്‍ കൊണ്ട് വരാനുള്ള എന്റെ ഒരു പാഴ് ശ്രമമാണ്“ അലകള്‍ക്ക് “ എന്ന രൂപത്തില്‍. ‍ഗസല്‍ സംഗീതത്തെ മലയാളത്തിലേക്ക് കൂട്ടികൊണ്ട് വരാനുള്ള ആത്മാര്‍ത്ഥവും മഹത്തരവുമായ ശ്രമവും ത്യാഗവും എം.എസ്. ബാബുരാജും, പി. ഭാസക്കരനും,മെഹബൂബും, യൂസഫലി കേച്ചേരിയും തൊട്ട് ഉമ്പായ് ഉള്‍പ്പെടെയുള്ളവര് ‍നടത്തുകയും ഇപ്പോഴും അത് തുടരുകയും ചെയ്യുന്നുണ്ട്.പദങ്ങളുടെ അലഭ്യത, ഭാവനാപരവും രചനാപരമായ പരിമിതികള്‍ തുടങ്ങിയ കാര്യങ്ങള്‍കൊണ്ട് പലപ്പോഴും ഗസല്‍ മലയാളത്തില്‍ വഴങ്ങാതെയൊ പിടിതരാതെ നില്‍ക്കുന്നതിന്കാരണമായി പലരും ചൂണ്ടികാണിക്കുന്നുണ്ട്.ശരിയാണ്, ഉറുദുവിലല്ലാതെ ഗസല്‍ എന്ന ചിന്ത യാഥാര്‍ത്ഥ്യമാക്കുക സാധ്യമല്ലായെന്ന് തീര്‍ത്തും പറയാം.


എന്നാല്‍ ഒന്നിന്റേയും ഡിസ്ക്കഷന്‍ അവസാനിക്കാത്തതുകൊണ്ട് ചിന്ത മറ്റൊന്നായി.ഉത്തുംഗനായ ഗാലിബ് വരുന്നതിന് മുന്‍പ് ഉറുദ് കവിതയും നല്ല പ്രതലത്തിലാണോ സ്ഥിതി ചെയ്തിരുന്നത് ? ഇപ്പോഴും പല ഗസലുകളുടേയും നില രചനാപരമായി തൃപ്തികരമാണോ..?പറഞ്ഞ കാര്യങ്ങല്‍ തന്നെ പറഞ്ഞ്കൊണ്ടിരിക്കുന്ന ഒരു പെരിഫറല്‍ രീതി ഗസലുകള്‍ക്ക്ഒരു പരിമിതമായ ചുറ്റുവട്ടം നല്‍കുന്നതായി സൂഷ്മനിരീക്ഷണത്തില്‍ കാണാം.ഉറുദുഭാഷയുടെ ജനതികസിദ്ധിയും ഭംഗിയും കൊണ്ട് അവ നമ്മെ അലോസരപ്പെടുത്താതിരിക്കുന്നു.ഗാലിബിന് മുമ്പോ പിമ്പോ അതുപൊലൊരെഴുത്ത് ഉണ്ടായിട്ടില്ലായെന്നാണ് എന്റെ അഭിപ്രായം.ആ നിലക്കാണ് മലയാള ഭാഷയില്‍ വേറിട്ട ഒരു ഗസല്‍ രീതി സാധ്യമാവുമോയെന്ന ഒരു ചര്‍ച്ചയിലാണ്“‘ അലകള്‍ക്ക് “‘ എന്ന ഗസല്‍ ആല്‍ബം രൂ‍പപ്പെട്ടു വന്നത്.


ചിന്തകള്‍ കാട് കയറിയപ്പോള്‍,... എഴുതുകൊണ്ടിരിക്കുന്ന നമ്മുടെ സീരിയസ് പൊയെറ്റ്സ് തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഇതില്‍ ഇടപെടാന്‍ അല്ലെങ്കില്‍ ഇതിന് സമാരംഭം കുറിക്കുവാന്‍ യോഗ്യര്‍ എന്ന്ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. വരാനിരിക്കുന്ന സര്‍ഗ്ഗ രചനാപരതയെ ഈ ശ്രമം കാര്യമായിസ്വാധീനിച്ചെങ്കില്‍ എന്ന ഒരാഗ്രഹവും അതിമോഹവും ഇതോടൊപ്പം കടന്നുവന്നുവെന്ന്സത്യസന്ധമായി പറഞ്ഞുകൊള്ളട്ടെ.ആ നിലക്ക് “ പ്രവാസി ” എന്ന സബ്ജക്റ്റുമായി മലയാളത്തിലെ അതി പ്രശസ്തരായ 9 കവികളെഞങ്ങള്‍ സമീപിക്കുന്നത് - കമലാദാസ് - സച്ചിദാനന്ദന്‍ - ഡി. വിനയചന്രന്‍ - കടമ്മനിട്ട - റോസ്മേരി, റഫീഖ് അഹമ്മദ് - മോഹനകൃഷ്ണന്‍ കാലടി - ടി.പി. അനില്‍കുമാര്‍ - പുതിയ ഒരെഴുത്തുകാരി സെറീന. പ്രവാസിയെന്ന സബ്ജക്റ്റ് സസന്തോഷം ഇവര്‍ ഏവരും സ്വീകരിക്കുകയും, എന്നാല്‍ നമ്മുടെ ഭാഷയുടെ ഘടന, ഭൂപ്രകൃതി എന്നിങ്ങനെയുള്ള ഘടകങ്ങളുമായി ഒത്തുപോകുന്ന നിലയിലാണ് കവിതകൾ  ‍സ്വാംശീകരിച്ചിട്ടുള്ളതെന്നും പറഞ്ഞുകൊള്ളട്ടെ. അതേ സമയം തീര്‍ത്തും വേറിട്ടൊരു മൌലികത ഇതില്‍പ്രത്യക്ഷമാണുതാനും.


ഈവ്വിധം പ്രത്യേകം സമയമെടുത്ത് രചിക്കപ്പെട്ടവയാണ് സച്ചിദാനന്ദന്‍, വിനയചന്രന്‍, റഫീക്ക് അഹമ്മദ്,മോഹനകൃഷ്ണന്‍, അനില്‍കുമര്‍, സെറീന എന്നിവരുടെ കവിതകള്‍. മാധവികുട്ടി, റോസ്മേരി, കടമ്മനിട്ട എന്നിവരുടേത് ഇതില്‍ ചേര്‍ത്തുവെച്ചത് മനപൂര്‍വ്വമല്ല. ഗസല്‍ എക്കാലവും ഇമോഷനെ മുന്നില്‍ നിര്‍ത്തിയിട്ടുള്ള ഒരു കാവ്യശാഖയാണെന്ന സത്യം മറക്കാതിരിക്കാന്‍ തന്നെയാണ്. ഇവരുടെ കവിതകള്‍ മുമ്പ് രചിക്കപ്പെട്ടതും അതിന്റെ വൈകാരികത കൊണ്ട് എന്നും ഇവിടെ ഉണ്ടായേക്കാവുന്നതുമായ രചനകളാണ്.കമലാദാസിന്റെ കാല്പനികത ഉള്‍ക്കൊള്ളിക്കാനാവാതെ അതിലെ വികാരം സംഗീതത്തിലേക്ക് മാറ്റിയെഴുതാനാവാതെ നമുക്ക് മലയാളത്തില്‍ ഒരു ഗസല്‍ സാധ്യമാകുമോ.....?


റോസ്മേരിയുടേതായി ഇതില്‍ ചേര്‍ത്തിരിക്കുന്ന കവിത യാദൃശ്ചികമായി ഒരു സമാഹാരത്തില്‍ കണ്ടെത്തിയതാണ്. അതില്‍ ഒരിടത്ത് “ ഹൃദയത്തില്‍നിന്നൂം ഒരു നിലവിളിപുറപ്പെട്ടുപോയിട്ടുണ്ട്, അവിടത്തെ ശ്രവണപുടങ്ങളിലെന്നെങ്കിലും അത് എത്തിച്ചേരുകയുണ്ടാകുമോ...” എന്നു റോസ്മേരി ആധിപ്പെടുന്നുണ്ട്. സത്യമുള്ള ആ ചിന്തയെ മഹാപ്രഭുവിന്റെ കാതിങ്കലെത്തിക്കാന്‍ ഞങ്ങള്‍ ഒരു നിമിത്തമായതാവാം.


കടമ്മനിട്ടയുടേതായി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്, റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വിഖ്യാത വചനം സ്വതന്ത്രമായി മൊഴിമാറ്റിയതാണ്. മരണത്തിന് തൊട്ടു മുമ്പ് അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍, അവിടെ അദ്ദേഹത്തൊടൊപ്പം ചിലവഴിച്ച ഒരു ശാന്തനിമിഷത്തിലാണ് ഇതൊരു “‘ഗസലാക്കിക്കോട്ടെ” എന്ന ചോദ്യത്തിന് അതെ എന്നദ്ദേഹം പ്രതിവചനമായത്.എന്നാല്‍ ഇത് പെട്ടെന്നുണ്ടായതൊന്നുമല്ല. സത്യത്തില്‍ മസ്കറ്റിലെ ഇപ്പോഴും തര്‍ക്കം തീര്‍ന്നിട്ടില്ലാത്ത ഞങ്ങളുടെ ചില ചിന്തയൊടൊപ്പം ഉടലെടുത്തതാണ്
 “ പ്രവാസി ” അലകള്‍ക്കപ്പുറത്തുള്ളവന്‍ - “ അലകള്‍ക്ക് “‘. ഇനി നിങ്ങള്‍ കേട്ടുകൊള്‍ക, ഡിസ്ക്കഷന്‍ അവസാനിക്കുന്നില്ല.

-സ്വന്തം 
ഷഹബാസ് അമന്‍ 


"അലകള്‍ക്ക്..." ആല്‍ബത്തിലെ പാട്ടുകള്‍ 


1- അലയൊതുങ്ങിയ........ കമലാദാസ്


2- മകരക്കുളിരില്‍............സച്ചിദാനന്ദന്‍


3- തീയലകളാല്‍.............. വിനയചന്ദ്രന്‍


4- ഒരിലാ........................റോസ്മേരി


5- ദൂരെ..........................റഫീക്ക് അഹമ്മദ്


6- ചരടുമുറിഞ്ഞൊരു........മോഹനകൃഷ്ണന്‍


7- പായ്മരം തകര്‍ന്ന........അനില്‍കുമാര്‍


8- ഒട്ടുമുറങ്ങാത്ത.............സെറീന


9- മനോഹരം മഹാവനം...കടമ്മനിട്ട


Music - Shahabaz Aman


Singers - Shahabaz Aman & Gayatri


Keyboards - Roy George


Sarangi - Fayazkhan


Guitar - Bennet Roland


Sitar - Rafiquekhan


Oud - Berni


Creative contribution & Guidance - K.M. Gafoor Muscat


Producers: Manohar Manikkath, Dinesh Muscat


For CDs: ektharamuscat@gmail.com